കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് അനുമതി നൽകിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റും കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനുമായ ആർ. ചന്ദ്രശേഖരൻ, മുൻ മാനേജിംഗ് ഡയറക്ടർ കെ.എ. രതീഷ് എന്നിവരാണു കേസിൽ വിചാരണ നേരിടേണ്ടിവരിക.
കടകംപള്ളി മനോജ് നൽകിയ ഹർജിയിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനെതിരേയെടുത്ത കോടതിയലക്ഷ്യ നടപടി പരിഗണിക്കവേയാണു സർക്കാർ ഇക്കാര്യം അറിയിച്ചത്. ഉത്തരവിന്റെ പകർപ്പ് ഹാജരാക്കാൻ ജസ്റ്റീസ് എ. ബദറുദ്ദീൻ നിർദേശിച്ചു. ഹർജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
തങ്ങൾക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നേരത്തേ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇവരെ വിചാരണ ചെയ്യാൻ 2020ൽ സിബിഐ വ്യവസായ വകുപ്പിന്റെ അനുമതി തേടിയിരുന്നെങ്കിലും കഴിഞ്ഞ സർക്കാർ നൽകിയില്ല. തുടർന്ന് കടകംപള്ളി മനോജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പിന്നീട് തീരുമാനം പുനഃപരിശോധിക്കാൻ രണ്ടുതവണ കോടതി നിർദേശിച്ചിട്ടും അനുമതി നൽകിയില്ല. തുടർന്നാണ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ നടപടിയുണ്ടായത്.
വിചാരണയില്‍ സത്യം തെളിയുമെന്ന് ചന്ദ്രശേഖരന്
തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസില്‍ വിചാരണ ചെയ്യാന്‍ സിബിഐക്ക് അനുമതി നല്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി ഐഎന്‍ടിയുസി പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് രംഗത്ത്. തട്ടിപ്പ് നടന്നതായി പറയുന്ന 10 വര്‍ഷത്തില്‍ താന്‍ ചെയര്‍മാനായത് മൂന്ന് വര്‍ഷം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
കോര്‍പറേഷനിലെ തീരുമാനങ്ങള്‍ എല്ലാം ബോര്‍ഡ് കൂട്ടായി എടുത്തതാണ്. പരാതിക്കാരന് സ്വാര്‍ഥ താത്പര്യമുണ്ടായിരിക്കാം.
പുതിയ യൂണിയന് ഉണ്ടാക്കാനുള്ള നീക്കം തടഞ്ഞതാണ് വൈരാഗ്യ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോടികളുടെ അഴിമതി
2006 മുതൽ 2015 വരെയുള്ള കാലയളവിലെ തോട്ടണ്ടി ഇറക്കുമതിയിലടക്കം കോർപറേഷനിൽ കോടികളുടെ അഴിമതി നടന്നതായാണു കേസ്.
2006 മുതൽ 2011 വരെ ചെയർമാനായിരുന്ന ഇ. കാസിം, ജെ.എം.ജെ എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ജയ്മോൻ ജോസഫ് എന്നിവരാണ് മറ്റു പ്രതികൾ. കാസിം മരിച്ചതിനാൽ കേസിൽനിന്ന് ഒഴിവാക്കി.